ഡാളസിൽ, 1954-ൽ നടന്ന കൊലപാതകം അമേരിക്കയെ നടുക്കിയ സംഭവമായിരുന്നു. കറുത്ത വർഗക്കാരനായ 19കാരൻ ടോമി ലീ വാക്കർ, 31കാരിയായ വെനീസ് പാർക്കറെ ബലാത്സംഗം ചെയ്ത ശേഷം കുത്തിക്കൊന്നുവെന്നായിരുന്നു കേസ്.
പോലീസ് പിടികൂടിയ പ്രതിയെ, കോടതി നടപടികൾക്കുശേഷം 1956 മേയിൽ 21-ാമത്തെ വയസിൽ വധശിക്ഷയ്ക്കു വിധേയനാക്കി. അതു ചരിത്രത്തിലെ ഏറ്റവും വലിയ നീതി നിഷേധങ്ങളിലൊന്നാണെന്നും ടോമി ലീ വാക്കർ വംശവെറിയുടെ ഇരയായതാണെന്നും കാലം പിന്നീടു തെളിയിച്ചു.
സത്യത്തെ വളച്ചൊടിക്കാം; വ്യാഖ്യാനിക്കാം സംശയത്തിന്റെ നിഴലിൽനിർത്താം, പക്ഷേ ഒരുനാൾ എല്ലാ മറകളും നീക്കി സത്യം പുറത്തുവരും..!
നീതിക്കു കാലഹരണപ്പെടാനാവില്ലെന്നും വാക്കറുടെ അറസ്റ്റും വിചാരണയും ശിക്ഷയും നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നാണെന്നും ഡാളസ് കൗണ്ടി കോടതി വ്യക്തമാക്കി.
വംശീയ വിദ്വേഷവും തെറ്റായ തെളിവുകളും നിർബന്ധപൂർവം രേഖപ്പെടുത്തിയ മൊഴികളുമാണ് 21 വയസുകാരൻ നേരിട്ട വലിയ അനീതിക്കു പിന്നിലെന്നു കോടതി നിരീക്ഷിച്ചു.
കൊലപാതകം നടന്ന 1953-ൽ 19 വയസ് മാത്രമായിരുന്നു വാക്കറുടെ പ്രായം. ബസ് സ്റ്റോപ്പിൽ കാത്തുനിൽക്കുകയായിരുന്ന വെനീസ് പാർക്കറെ ഒരാൾ കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.
കൃത്യമായ തെളിവോ, സാക്ഷികളോ ഇല്ലാതിരുന്നിട്ടും ഒരു കറുത്തവർഗക്കാരനാണ് അക്രമിയെന്ന നിഗമനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് ലഭിച്ച ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വാക്കറെ പ്രതിയാക്കിയത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും കൊലപാതകം നടന്ന സമയത്ത് ഭാര്യയുടെ പ്രസവുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരുന്നുവെന്നും വാക്കർ കോടതിയിൽ പറഞ്ഞു. വാക്കറിനു ജനിച്ചത് ആൺകുട്ടിയായിരുന്നു.
വാക്കർ പറഞ്ഞതു ശരിയാണെന്ന് പത്തോളം പേർ കോടതിയിലെത്തി സാക്ഷിമൊഴി കൊടുത്തു. എന്നാൽ ഇതൊന്നും കോടതി പരിഗണിച്ചില്ല. ക്രൂരമായ ചോദ്യം ചെയ്യലിനൊടുവിൽ പോലീസ് തയാറാക്കിയ കുറ്റസമ്മത മൊഴിയാണ് ശിക്ഷയ്ക്ക് ആധാരമായത്.